Wednesday, June 24, 2009

ഒരു മുസ്ലിമും തിരുവാതിര ഞാറ്റുവേലയും


അച്ഛന്‍ കോഴിക്കോട് ജോലി ചെയ്തിരുന്ന ’74 കാലഘട്ടം. അച്ഛന്‍ താമസിക്കുന്ന വീടിനടുത്ത് ഒരു മുസ്ലിം ഉണ്ടായിരുന്നു. ഒരു ചെറിയ കുന്നിന്‍ പുറത്താണ് വീടുകള്‍. എല്ലാ വര്‍ഷവും തിരുവാതിര ഞാറ്റുവേലയുടെ സമയത്ത് ആ മുസ്ലിം കുന്നിനു താഴെയുള്ള വീട്ടിലേയ്ക്ക് താമസം മാറുമായിരുന്നു. ഒരിക്കല്‍, ഇതിന്റെ കാരണം അച്ഛന്‍ ചിലരോട് അന്വേഷിച്ചു. അവര്‍ പറഞ്ഞത് വിശ്വസിക്കാനാകാത്ത ഒരു സംഭവവും...

ഈ മുസ്ലിം അവിടെ താമസിക്കാന്‍ വന്ന കാലത്ത് വീടിനു സമീപം തന്നെ വെള്ളത്തിന്റെ ആവശ്യത്തിലേക്കായി ഒരു കിണര്‍ കുഴിപ്പിച്ചു. വളരെ കോലുകള്‍ കഴിഞ്ഞിട്ടും വെള്ളം കണ്ടില്ല. കിണറ് കുത്തുന്ന ആള്‍ എന്നിട്ടും വിശ്വാസം വിടാതെ കുഴിച്ചുകൊണ്ടിരുന്നു. സ്ഥാനം നിര്‍ണയിക്കുന്നതിലും കിണര്‍ നിര്‍മ്മിക്കുന്നതിലും തനിക്ക് തെറ്റ് വരില്ല എന്ന് അയാള്‍ക്ക് വളരെ വിശ്വാസമുണ്ടായിരുന്നു. അങ്ങനെ കുറേ ആഴത്തില്‍ കുഴിച്ച് കഴിഞ്ഞപ്പോള്‍ മണ്ണിന്‍ നനവ് കണ്ടു തുടങ്ങി; താമസിയാതെ ഉറവയും. ഇങ്ങനെ വെള്ളം കണ്ട് കഴിഞ്ഞാല്‍ അവിടെ പൂജയും കിണറ് കുഴിച്ച ആള്‍ക്ക് ദക്ഷിണയും സമ്മാനങ്ങളും കൊടുക്കുന്ന ഒരു പതിവുണ്ടായിരുന്നു. എന്നാല്‍ ഈ മുസ്ലിം ഇയാള്‍ക്ക് വേണ്ട രീതിയില്‍ ദക്ഷിണയോ സമ്മാനങ്ങളോ നല്‍കിയില്ല.

‘ഇയാള്‍ ഈ കിണറ്റില്‍ നിന്നും അധികം വെള്ളം കുടിക്കില്ല’ എന്ന് പണീക്കാരോട് കിണര്‍ കുത്തുന്ന ആള്‍ നിരാശയോടെ പറഞ്ഞത് മുസ്ലിം കേട്ടു. ‘തിരുവാതിര ഞാറ്റുവേലയ്ക്ക് നിന്റെ ശാപം എന്തായാലും ഫലിക്കില്ലല്ലോ..’ എന്ന് മുസ്ലിമും തിരിച്ചടിച്ചു.

തിരുവാതിര ഞാറ്റുവേലയ്ക്ക് തിരി മുറിയാതെ മഴ പെയ്യുമെന്ന് ഒരു ചൊല്ല് തന്നെയുണ്ട്. ആ സമയത്ത് ജലം എല്ലായിടത്തും സമൃദ്ധമായി ഉണ്ടാവുകയും ചെയ്യും. കിണറുകളും തോടുകളും നിറയും. എന്നാല്‍, ഈ മുസ്ലിമിന്റെ കിണറ്റില്‍, വര്‍ഷത്തില്‍ ബാക്കി എല്ലാ ദിവസവും കിണറ്റില്‍ വെള്ളമുണ്ടായാല്‍ തന്നെ, തിരുവാതിര ഞാറ്റുവേലയ്ക്ക് വെള്ളം ഉണ്ടാകാറില്ല. ആ സമയത്തുള്ള വെള്ളത്തിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ അയാള്‍ക്ക് വീട് മാറിത്താമസിക്കുകയേ നിവര്‍ത്തിയുള്ളു എന്നായി.

ചില ജിയോളജിസ്റ്റുകള്‍ ഇതിനെ പറ്റി പഠിക്കാനായി എത്തിയത്രേ. മുകളില്‍ ഉള്ള പോലെ ഭൂമിക്കടിയിലും ജലം ഒഴുകുന്നുണ്ട്. തിരുവാതിര ഞാറ്റുവേലക്കാലത്ത് ഒഴുക്കിന്റെ ശക്തി വര്‍ദ്ധിക്കുന്നു. ഈ കിണറ്റില്‍ വെള്ളം നിറയ്ക്കുന്ന ഉറവയുടെ ഒഴുക്കിന്റെ ശക്തി അങ്ങനെ കൂടുകയും കിണറ്റിലേയ്ക്കുള്ള വഴി വിട്ട് വേറൊരു വഴിയിലൂടെ ഒഴുകുകയും ചെയ്യുന്നു എന്നാണ് അവര്‍ കണ്ടെത്തിയത്. ഇത് ശാസ്ത്രപരമായ സത്യമായും വിലയിരുത്താം...അല്ലാതെ, സത്യമുള്ള ജീവിതവും പ്രവര്‍ത്തിയും കൂടെക്കൊണ്ടുനടന്ന ജനങ്ങളുടെ വാക്കിന്റെ ശക്തിയുമാകാം.

Monday, June 15, 2009

പുഴ വീണ്ടും ഒഴുകുമോ?


മാധവിക്കുട്ടി... അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം. അവരെ ഞാന്‍ അറിഞ്ഞു തുടങ്ങിയത് വളരെ വൈകിയാണ്. കേരളത്തിന്റെ പൊയ്മുഖമായ സദാചാരസിദ്ധാന്തങ്ങള്‍ എന്റെ കണ്ണിനും ഒരിക്കല്‍ മറ കെട്ടിയിരുന്നു. ഇത്രയധികം സദാചാരം പ്രസംഗിക്കുന്ന ഒരു കൂട്ടരെ ഞാന്‍ അറിഞ്ഞിട്ടില്ല; പ്രാവര്‍ത്തികമാക്കാത്തവരേയും!!!

സ്ത്രീക്ക് സമൂഹത്തിലുള്ള യഥാര്‍ദ്ധ സ്ഥാനം മനസ്സിലാക്കാന്‍ വൈകിയത് കൊണ്ടാവാം മാധവിക്കുട്ടിയുടെ കഥകളെ ഞാനും 'കേരളത്തിന്റെ സദാചാര'ത്തിനു നിരക്കാത്തതായി ഒരിക്കല്‍ തെറ്റിദ്ധരിച്ചത്. സ്ത്രീ ദേവിയാണ് അമ്മയാണ് തേങ്ങാക്കൊലയാണ് എന്നൊക്കെ പറയുന്ന മുഖമൂടികള്‍ക്ക് പിന്നില്‍ സ്ത്രീ അടിമയാണ് എന്നു വിളിച്ചു പറയുന്ന പ്രവര്‍ത്തി... അതാണ് സത്യത്തില്‍ സമൂഹം എന്ന് തിരിച്ചറിഞ്ഞ കാലത്താണ് മാധവിക്കുട്ടിയെ ഞാന്‍ വായിച്ച് തുടങ്ങിയത്.

സ്ത്രീയുടെ മനസ്സ് മനസ്സിലാക്കാനും അവളുടെ അവസ്ഥകള്‍ ഊഹിക്കാനും അവള്‍ക്കേ കഴിയൂ. സ്ത്രീക്ക് സ്വന്തമായി ഒരു മുറി വേണമെന്ന വിര്‍ജീനിയ വൂള്‍ഫിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്തെ ആഹ്വാനത്തിന് ഇന്നും പ്രസക്തിയുണ്ടെന്നുള്ളത് വിചിത്രമായിരിക്കുന്നു. ഇന്നും സ്ത്രീ പൊരുതുന്നു, പുരുഷ നിര്‍മിതമായ നിയമങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരെ. എത്ര സ്ത്രീകള്‍ ഇതിനൊക്കെയായി രംഗത്ത് വരുന്നുണ്ട് എന്നുള്ളതും ചിന്തിക്കേണ്ടതാ‍ണ് - വളരെ ശുഷ്കം!!. അതാവാം ഇനിയും പഴയ കാലത്തു നിന്നും സമൂഹത്തെക്കൊണ്ട് ഒട്ടും മുന്നോട്ട് ചിന്തിപ്പിക്കാന്‍ സാധിക്കാതെ വരുന്നതിനും കാരണം.

ഭയം സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണ് എന്ന് ഓങ്ങ് സാന്‍ സൂചി പറഞ്ഞതിന്റെ പൊരുള്‍ പിടികിട്ടാന്‍ താമസിച്ചു. ഭയത്തെ സ്ത്രീ മൂടി വയ്ക്കുകയാണ്; കടമാനിര്‍വഹണത്തിന്റെ പേരും പറഞ്ഞ്. ഒരു വ്യക്തിയുടെ കടമ, ആഗ്രഹം, പ്രവര്‍ത്തി ഒക്കേയും ചുറ്റുമുള്ളവരെ ആശ്രയിച്ചിരിക്കുന്നു, പ്രത്യേകിച്ചും സ്ത്രീയുടെ. മാറ്റം തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്നാണ്. എന്നാല്‍ അതിനും വേണം ധൈര്യം. ആ ധൈര്യം ഉണ്ടാ‍ക്കിയെടുക്കുക വളരെ ശ്രമകരമാണ്. കാരണം, വര്‍ഷങ്ങളായുള്ള അടിച്ചമര്‍ത്തല്‍ ഉള്ളിന്റെ ഉള്ളില്‍ അടിമയുടെ ഭാവം സൃഷ്ടിച്ചു കഴിഞ്ഞു - പുരുഷമേല്‍ക്കോയ്മയുടെ അടിമ!


സ്ത്രീയും മനുഷ്യനാണ് എന്നംഗീകരിക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ലാത്ത സമൂഹത്തില്‍ മാധവിക്കുട്ടിയുടെ സ്ത്രീ കഥാപാത്രങ്ങള്‍ ചോദ്യങ്ങളെറിയുന്നു. അവരുടെ കഥകളില്‍ ചോദ്യമുണ്ടെന്നും, അതിനുത്തരം തരേണ്ടത് സമൂഹം തന്നെയാണെന്നും എനിക്ക് തോന്നുന്നു. കേരളസമൂഹത്തെ മാറ്റിമറിക്കാന്‍ ഒന്നോ രണ്ടോ മാധവിക്കുട്ടിമാര്‍ക്ക് സാധിക്കില്ല. മാധവിക്കുട്ടിയെ കേരളത്തില്‍ നിന്നും തുരത്തിയതില്‍ നിന്ന് മനസ്സിലാക്കാവുന്നത് കേരളം ഒരിക്കലും മാറാനും പോകുന്നില്ല എന്നതാണ്. പിന്നെ, അവരുടെ കൃതികളെ വളരെ വൈകിയാണെങ്കിലും പുകഴ്ത്താനും അംഗീകരിക്കാനും കുറെ പുരുഷന്മാര്‍ മനസ്സ് കാണിച്ചതില്‍ സന്തോഷം തോന്നി. എന്നും പ്രസക്തമായ ഒരു ചോദ്യം മാത്രം ബാക്കി... ഒരു സ്ത്രീയെ അംഗീകരിക്കാന്‍ സംസ്കാരസമ്പന്നര്‍ എന്നും വിദ്യാസമ്പന്നര്‍ എന്നും കരുതിപ്പോരുന്ന സമൂഹത്തിന് ഇത്ര കാലതാമസമോ???