Wednesday, June 24, 2009

ഒരു മുസ്ലിമും തിരുവാതിര ഞാറ്റുവേലയും


അച്ഛന്‍ കോഴിക്കോട് ജോലി ചെയ്തിരുന്ന ’74 കാലഘട്ടം. അച്ഛന്‍ താമസിക്കുന്ന വീടിനടുത്ത് ഒരു മുസ്ലിം ഉണ്ടായിരുന്നു. ഒരു ചെറിയ കുന്നിന്‍ പുറത്താണ് വീടുകള്‍. എല്ലാ വര്‍ഷവും തിരുവാതിര ഞാറ്റുവേലയുടെ സമയത്ത് ആ മുസ്ലിം കുന്നിനു താഴെയുള്ള വീട്ടിലേയ്ക്ക് താമസം മാറുമായിരുന്നു. ഒരിക്കല്‍, ഇതിന്റെ കാരണം അച്ഛന്‍ ചിലരോട് അന്വേഷിച്ചു. അവര്‍ പറഞ്ഞത് വിശ്വസിക്കാനാകാത്ത ഒരു സംഭവവും...

ഈ മുസ്ലിം അവിടെ താമസിക്കാന്‍ വന്ന കാലത്ത് വീടിനു സമീപം തന്നെ വെള്ളത്തിന്റെ ആവശ്യത്തിലേക്കായി ഒരു കിണര്‍ കുഴിപ്പിച്ചു. വളരെ കോലുകള്‍ കഴിഞ്ഞിട്ടും വെള്ളം കണ്ടില്ല. കിണറ് കുത്തുന്ന ആള്‍ എന്നിട്ടും വിശ്വാസം വിടാതെ കുഴിച്ചുകൊണ്ടിരുന്നു. സ്ഥാനം നിര്‍ണയിക്കുന്നതിലും കിണര്‍ നിര്‍മ്മിക്കുന്നതിലും തനിക്ക് തെറ്റ് വരില്ല എന്ന് അയാള്‍ക്ക് വളരെ വിശ്വാസമുണ്ടായിരുന്നു. അങ്ങനെ കുറേ ആഴത്തില്‍ കുഴിച്ച് കഴിഞ്ഞപ്പോള്‍ മണ്ണിന്‍ നനവ് കണ്ടു തുടങ്ങി; താമസിയാതെ ഉറവയും. ഇങ്ങനെ വെള്ളം കണ്ട് കഴിഞ്ഞാല്‍ അവിടെ പൂജയും കിണറ് കുഴിച്ച ആള്‍ക്ക് ദക്ഷിണയും സമ്മാനങ്ങളും കൊടുക്കുന്ന ഒരു പതിവുണ്ടായിരുന്നു. എന്നാല്‍ ഈ മുസ്ലിം ഇയാള്‍ക്ക് വേണ്ട രീതിയില്‍ ദക്ഷിണയോ സമ്മാനങ്ങളോ നല്‍കിയില്ല.

‘ഇയാള്‍ ഈ കിണറ്റില്‍ നിന്നും അധികം വെള്ളം കുടിക്കില്ല’ എന്ന് പണീക്കാരോട് കിണര്‍ കുത്തുന്ന ആള്‍ നിരാശയോടെ പറഞ്ഞത് മുസ്ലിം കേട്ടു. ‘തിരുവാതിര ഞാറ്റുവേലയ്ക്ക് നിന്റെ ശാപം എന്തായാലും ഫലിക്കില്ലല്ലോ..’ എന്ന് മുസ്ലിമും തിരിച്ചടിച്ചു.

തിരുവാതിര ഞാറ്റുവേലയ്ക്ക് തിരി മുറിയാതെ മഴ പെയ്യുമെന്ന് ഒരു ചൊല്ല് തന്നെയുണ്ട്. ആ സമയത്ത് ജലം എല്ലായിടത്തും സമൃദ്ധമായി ഉണ്ടാവുകയും ചെയ്യും. കിണറുകളും തോടുകളും നിറയും. എന്നാല്‍, ഈ മുസ്ലിമിന്റെ കിണറ്റില്‍, വര്‍ഷത്തില്‍ ബാക്കി എല്ലാ ദിവസവും കിണറ്റില്‍ വെള്ളമുണ്ടായാല്‍ തന്നെ, തിരുവാതിര ഞാറ്റുവേലയ്ക്ക് വെള്ളം ഉണ്ടാകാറില്ല. ആ സമയത്തുള്ള വെള്ളത്തിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ അയാള്‍ക്ക് വീട് മാറിത്താമസിക്കുകയേ നിവര്‍ത്തിയുള്ളു എന്നായി.

ചില ജിയോളജിസ്റ്റുകള്‍ ഇതിനെ പറ്റി പഠിക്കാനായി എത്തിയത്രേ. മുകളില്‍ ഉള്ള പോലെ ഭൂമിക്കടിയിലും ജലം ഒഴുകുന്നുണ്ട്. തിരുവാതിര ഞാറ്റുവേലക്കാലത്ത് ഒഴുക്കിന്റെ ശക്തി വര്‍ദ്ധിക്കുന്നു. ഈ കിണറ്റില്‍ വെള്ളം നിറയ്ക്കുന്ന ഉറവയുടെ ഒഴുക്കിന്റെ ശക്തി അങ്ങനെ കൂടുകയും കിണറ്റിലേയ്ക്കുള്ള വഴി വിട്ട് വേറൊരു വഴിയിലൂടെ ഒഴുകുകയും ചെയ്യുന്നു എന്നാണ് അവര്‍ കണ്ടെത്തിയത്. ഇത് ശാസ്ത്രപരമായ സത്യമായും വിലയിരുത്താം...അല്ലാതെ, സത്യമുള്ള ജീവിതവും പ്രവര്‍ത്തിയും കൂടെക്കൊണ്ടുനടന്ന ജനങ്ങളുടെ വാക്കിന്റെ ശക്തിയുമാകാം.

4 comments:

  1. അങ്ങനൊക്കെ നടക്കുമോ ചീരു.......ചിലപ്പൊ ഉണ്ടായിരിക്കും അല്ലേ.

    ReplyDelete
  2. ഉണ്ടായിരിക്ക്യോ....?? ഉണ്ടാകാം അല്ലെ...?? :)

    ReplyDelete
  3. മനുഷ്യന്റെ ബുദ്ധിയ്ക്കും വിവരത്തിനും മേലെ മറ്റൊരു ശക്തിയുണ്ടെന്നു വിശ്വസിയ്ക്കുന്നതല്ലേ ബുദ്ധി...?

    ReplyDelete
  4. കൊട്ടോടിക്കാരന് പറഞ്ഞതു പോലെ..

    ReplyDelete